തിരുവനന്തപുരം: വി.ഡി. സതീശൻ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്. ഗവർണർ രാവിലെ ഒമ്പതിന് സഭയെ അഭിസംബോധന ചെയ്യും. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകളുടെ സൗജന്യ യാത്ര, പെൻഷൻ വർധന അടക്കം ഇന്ദിരാ ഗാരന്റികൾ ഉൾപ്പെട്ടേക്കും.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഗാരന്റികൾ സംബന്ധിച്ച നയങ്ങളിൽ ഊന്നിയായിരിക്കും പ്രസംഗം. നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉണ്ടാകുമോ എന്നതും ഉറ്റുനോക്കുന്നു.
ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനം. ക്ഷേമപെൻഷൻ 3000 രൂപയാക്കുന്നതും വയോജനവകുപ്പ് രൂപീകരിച്ചതും അടക്കമുള്ള പ്രഖ്യാപനങ്ങൾക്കായിരിക്കും ഊന്നൽ. ദേശീയപാത നിർമാണം പൂർത്തിയാക്കൽ, വിഴിഞ്ഞം പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തൽ ഉൾപ്പെടെ നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാകുമെന്നാണ് വിവരം. രാവിലെ 8.55ഓടെ സഭയിൽ എത്തുന്ന ഗവർണറെ മുഖ്യമന്ത്രിയും പാർലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫും ചേർന്ന് സ്വീകരിക്കും.